Saturday 17 July, 2010

ഭൂമിയുടെ അവകാശികള്‍

ദൈവം ആദ്യം മനുഷ്യനെ ഉണ്ടാക്കി. പിന്നെ അവന്റെ വാരിയെല്ലെടുത്തു സ്ത്രീയെ ഉണ്ടാക്കി എന്നാണല്ലോ കേട്ടിരിക്കുന്നത്. പക്ഷെ ഈ പ്രക്രിയകള്‍ക്കിടയില്‍ ദൈവത്തിനു എന്തെങ്കിലും തെറ്റ് പറ്റിയതാണോ അതോ പുള്ളിക്കാരന്റെ തമാശയാണോ എന്നറിയില്ല ഈ രണ്ടു ഗണത്തിലും ഉള്‍പ്പെടുത്താന്‍ കഴിയാത്ത ഒരു കൂട്ടര്‍ കൂടിയുണ്ട്.

ഹിജഡകള്‍ എന്നും ആണും പെണ്ണും കേട്ടവര്‍ എന്നുമെല്ലാം വിളിക്കപെടാന്‍ വിധിക്കപ്പെട്ടവര്‍. അതിനും പുറമേ ഈ നാട്ടുകാര്‍ വേറൊരു പേര് കൂടി വിളിക്കും - ഒമ്പത്.

ഓഫീസില്‍ ഇടയ്ക്കിടക്ക് 5-6 പേരടങ്ങിയ സംഘം വരാറുണ്ട് പിരിവിനായി. ബാദല്‍ദാ ഒരു പാട് ചീത്ത പറഞ്ഞു ഒടുവില്‍ ഇരുപത്തഞ്ചോ അമ്പതോ രൂപയും കൊടുത്തു പറഞ്ഞു വിടും. അങ്ങനെയങ്ങനെ ഇപ്പോള്‍ അവര്‍ വരുന്നത് കാണുമ്പോഴേ ബാദല്‍ ദായുടെ ഗേള്‍ ഫ്രണ്ട്സ് വന്നിട്ടുണ്ടെന്ന് പറഞ്ഞ്‌ ആളെ കളിയാക്കാന്‍ തുടങ്ങി. വര്‍ഷത്തിലൊരിക്കല്‍ ഒരു മാസത്തെ ലീവില്‍ ബാദല്‍ ദാ സ്വദേശമായ അസ്സമിലേക്ക് പോകുമ്പോള്‍ ഹിജഡകള്‍ വന്നാല്‍ ആദ്യം ചോദിക്കുന്നത് ആ കഷണ്ടിക്കാരന്‍ അണ്ണന്‍ എവിടെ എന്നാണ്.

ആദ്യമെല്ലാം അവരെ കാണുമ്പോള്‍ എന്തോ ഒരു ഭയമായിരുന്നു. കേട്ടിരുന്ന കഥകളും അങ്ങനത്തെ ആയിരുന്നല്ലോ. ചിലപ്പോള്‍ ട്രെയിനിലും വരും പൈസ ചോദിച്ചു കൊണ്ട്. കൊടുത്തില്ലെങ്കില്‍ ചിലര്‍ മാത്രം എന്തൊക്കെയോ ശാപ വാക്കുകള്‍ ഉരുവിട്ട് കൊണ്ട് കൈ ഒരു പ്രത്യേക താളത്തില്‍ കൊട്ടി ഇറങ്ങി പോകും.

പിന്നീടെപ്പോഴോ അവരും നമ്മേപോലെ തന്നെ മനുഷ്യ ജീവികള്‍ തന്നെയാണെന്ന് തോന്നിത്തുടങ്ങി. വൈക്കം മുഹമ്മദു ബഷീര്‍ പറഞ്ഞ പോലെ ഭൂമിയുടെ അവകാശികള്‍.

എന്നും മറ്റുള്ളവരുടെ പരിഹാസങ്ങള്‍ക്കും ചീത്ത വാക്കുകള്‍ക്കും ഇരയാകേണ്ടി വരുന്നവര്‍. പക്ഷെ അവര്‍ക്കും വേദനിക്കുന്ന ഒരു മനസ്സുണ്ടാകും എന്ന് ഈ വേദനിപ്പിക്കുന്നവര്‍ ഓര്‍ക്കുന്നുണ്ടാകുമോ.

പലപ്പോഴായി ഇക്കൂട്ടരെ കുറിച്ചുള്ള പല ലേഖനങ്ങളും വായിച്ചതിനു ശേഷമാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ തുടങ്ങിയത്. പിന്നീടും ട്രെയിന്‍ യാത്രക്കിടയില്‍ ഒരു പാട് പേരെ കണ്ടു. അങ്ങനെയാണ് അവരെ കൂടുതല്‍ ശ്രദ്ധിക്കാന്‍ ആരംഭിച്ചത്.

മിക്കവാറും ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ തന്നെയാണ് കയറുക. അതും ഒരിക്കലും ഒറ്റക്കാവില്ല. 3 -4 പേരുടെ ഗ്രൂപ്പായെ അവരെ ഇപ്പോഴും കണ്ടിട്ടുള്ളു. ഒറ്റക്കായാല്‍ ഒരു പക്ഷെ നമ്മളെ പോലുള്ള മാന്യരുടെ അടുത്ത് നിന്നും ഒരു ആക്രമണം അവര്‍ ഭയക്കുന്നുണ്ടാവുമോ. അറിയില്ല. ചിലപ്പോള്‍ ഉണ്ടായിരിക്കും.

മറ്റുള്ളവരുടെ സാമീപ്യം പോലും ശ്രദ്ധിക്കാതെ തമ്മില്‍ തമ്മില്‍ സംസാരിക്കാറെയുള്ളൂ അവരെപ്പോഴും. കാഴ്ചയില്‍ ഒരു സ്ത്രീ എന്നതില്‍ നിന്നും വലിയ വ്യത്യാസമൊന്നും തോന്നിയിട്ടില്ല. മിക്കവാറും എല്ലാവരും നന്നായി അണിഞ്ഞൊരുങ്ങിയിട്ടുണ്ടാവും, വില കുറഞ്ഞ വളകളും മാലകളുമാണെങ്കിലും. പക്ഷെ ഇത്തരക്കാരെ പലപ്പോഴും തിരിച്ചറിയുന്നത്‌ ആണുങ്ങളുടെ പോലെ പരുപരുത്ത ശബ്ദവും സംസാരത്തിലെ പ്രത്യേകതയും കൊണ്ടാണ്.

എന്തുകൊണ്ടാണ് അവരിങ്ങനെ ആയതു. എല്ലാവരുടെയും പരിഹാസപത്രമാകണമെന്നു ഒരിക്കലും ആരും ആഗ്രഹിക്കുമെന്നു തോന്നുന്നില്ല. അത് കൊണ്ട് തന്നെ ഇതു അഹമ്മതിയാണെന്നോ അല്ലെങ്കില്‍ തല്ലു കൊള്ളാഞ്ഞിട്ടാണെന്നോ ഞാന്‍ കരുതുന്നില്ല. ദൈവത്തിന്റെ വികൃതി ആണോ. ജനിതക തകരാറാണെന്ന് ഡോക്ടര്‍മാര്‍ പറയും. സ്വന്തം മക്കള്‍ ഇതു പോലെ നടക്കുന്നത് കാണുമ്പോള്‍ അവരുടെ അമ്മയും അച്ഛനും എത്ര വേദനിക്കുന്നുണ്ടാവും.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡിഗ്രി ഫൈനല്‍ ഇയര്‍ സമയം. ഡി സോണ്‍ മത്സരത്തിനു വേണ്ടി പെണ്‍കുട്ടികളെ ഒപ്പന പഠിപ്പിക്കാന്‍ വന്ന ഡാന്‍സ് മാസ്റ്റര്‍ ഇത്തരക്കാരനായിരുന്നു. അന്ന് കോളേജിലുണ്ടായിരുന്ന എല്ലാ കുട്ടികള്‍ക്കും കളിയാക്കാന്‍ കിട്ടിയ ഒരു പാവം.

പ്രാക്ടീസ് നടത്തിയിരുന്നത് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു. ഒരു ദിവസം ആര്‍ട്സ് ക്ലബ്‌ സെക്രടറി ഷക്കീറിനെ ഒപ്പന ടീമിന്റെ ചുമതല ഏല്‍പ്പിച്ചു പുറത്തേക്കു പോകാന്‍ തുടങ്ങിയപ്പോള്‍ അവന്‍ ഉറക്കെ വിളിച്ചു കരഞ്ഞു.

 "അയ്യോ എന്നെ ഈ പെണ്ണുങ്ങള്‍ മാത്രമുള്ള ടീമില്‍ ഒറ്റക്കാക്കി പോകല്ലെടാ" എന്ന്.

എല്ലാവരും പൊട്ടിച്ചിരിക്കുകയല്ലാതെ ആ മാഷെ പറ്റി ചിന്തിച്ചതേയില്ല. പിന്നീടൊരിക്കല്‍ കുട്ടികളുടെ കളിയാക്കലുകള്‍ അസഹ്യമയപ്പോഴയിരിക്കണം അയാള്‍ ഒരു ദിവസം ചോദിച്ചത്രേ

"നിങ്ങള്‍ എന്തിനാ ഇങ്ങനെ എന്നെ കളിയാക്കുന്നത്? ഇതിനും മാത്രം എന്ത് തെറ്റാ ഞാന്‍ നിങ്ങളോട് ചെയ്തിരിക്കുന്നത്.? "

അപ്പോള്‍ പിന്നെ എല്ലാവരും അതും പറഞ്ഞായി കളിയാക്കല്‍.

പക്ഷെ ഇന്ന് അതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു, അന്ന് ആ പാവം മാഷുടെ മനസ്സ് എത്ര മാത്രം വേദനിച്ചിരിക്കും. അതിനെ പറ്റിയൊന്നും ആലോചിക്കുന്ന പ്രായമല്ലല്ലോ അന്ന്.

വിജയ്‌ ടി വി യില്‍ "ഇപ്പടിക്കു റോസ്" എന്ന ഒരു ടോക്ക് ഷോ ഉണ്ട്. തമിഴ് ചാനലുകള്‍ അത്ര പഥ്യമില്ലാത്തതിനാല്‍ ഞാന്‍ ഇതു വരെ കണ്ടിട്ടില്ല. ആ പ്രോഗ്രാം അവതരിപ്പിക്കുന്ന "റോസ്" ഒരു ഹിജഡ ആണ്. വളരെ പോപ്പുലര്‍ ആയ ഒരു പ്രോഗ്രാം ആണ്.

ചാന്തുപൊട്ട് എന്ന സിനിമ ഇറങ്ങിയ കാലം. വളര്‍ത്തു ദോഷം കൊണ്ട് പെണ്ണിനെ പോലെ ആയിപ്പോയതാണല്ലോ അതിലെ ദിലീപിന്റെ ക്യാരക്ടര്‍. നാട്ടിലുള്ള എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടുണ്ട് ആ സിനിമ വന്നതിനു ശേഷം അത് പോലെ നടക്കുന്നവര്‍ ചിലരെ നാട്ടുകാര്‍ തല്ലി പുറം പൊളിച്ചുവെന്നു. കാരണം വളര്‍ത്തു ദോഷമാണെങ്കില്‍ അടിച്ചു നേരെയാക്കംമല്ലോ എന്ന് കരുതിയിട്ടാണത്രെ .സത്യമാണോ എന്നറിയില്ല. പറയുന്നത് അവളായത് കൊണ്ട് പ്രത്യേകിച്ചും.

5 comments:

  1. ദൈവം ആദ്യം മനുഷ്യനെ ഉണ്ടാക്കി. പിന്നെ അവന്റെ വാരിയെല്ലെടുത്തു സ്ത്രീയെ ഉണ്ടാക്കി. പക്ഷെ ഈ രണ്ടു ഗണത്തിലും ഉള്‍പ്പെടുത്താന്‍ കഴിയാത്ത ഒരു കൂട്ടര്‍ കൂടിയുണ്ട്. അവരും നമ്മേപോലെ തന്നെ മനുഷ്യ ജീവികള്‍ തന്നെയാണ് . ഭൂമിയുടെ അവകാശികള്‍. എന്നും മറ്റുള്ളവരുടെ പരിഹാസങ്ങള്‍ക്കും ചീത്ത വാക്കുകള്‍ക്കും ഇരയാകേണ്ടി വരുന്നവര്‍. പക്ഷെ അവര്‍ക്കും വേദനിക്കുന്ന ഒരു മനസ്സുണ്ടാകും എന്ന് ഈ വേദനിപ്പിക്കുന്നവര്‍ ഓര്‍ക്കുന്നുണ്ടാകുമോ.

    ReplyDelete
  2. അവരുടെ ഭൂമിയുടെ അവകാശികള്‍. അവരുടേതല്ലാത്ത കാരണത്താല്‍ അങ്ങിനെ ആയിത്തീര്‍ന്നവര്‍. നല്ല പോസ്റ്റ്

    ReplyDelete
  3. അവരുടെ ഭൂമിയുടെ അവകാശികള്‍. അവരുടേതല്ലാത്ത കാരണത്താല്‍ അങ്ങിനെ ആയിത്തീര്‍ന്നവര്‍. നല്ല പോസ്റ്റ്

    ReplyDelete
  4. നന്നായി...അവരും സഹജീവികള്‍ തന്നെ......സസ്നേഹം

    ReplyDelete