Tuesday 24 April, 2012

എങ്ങനെ ഒരു മുല്ലപ്പൂമാല കെട്ടാം..?


ഇന്ന് തിരുത്തണി പോയി വരുമ്പോള്‍ ട്രെയിനില്‍ നിന്നും മോളുടെ നിര്‍ബന്ധം  കാരണം പത്തു രൂപയ്ക്ക് മുല്ല മൊട്ട് വാങ്ങി..

അതെങ്ങനെ ഒരു മാലയായി രൂപം പ്രാപിച്ചെന്നു നോക്കൂ..

1 ) ആദ്യമായി മുല്ലമൊട്ടുകള്‍ കവറില്‍ നിന്നും ഒരു പ്ലേറ്റിലേയ്ക്ക് മാറ്റുക (പൂ എടുക്കുവാനുള്ള എളുപ്പത്തിനായി)

ഓ. ടോ. - പത്തു രൂപയ്ക്ക് ഇതിലും കൂടുതല്‍ മൊട്ടുകള്‍ ഒണ്ട് കേട്ടാ.




2 ) പിന്നീട് മാല കെട്ടാനുള്ള നൂല്‍ ഇടത്തേ കയ്യിലെ ചൂണ്ടു വിരലിനും തള്ള വിരലിനും ഇടയില്‍ ദേ ദിങ്ങനെ വയ്ക്കുക.



3 ) രണ്ടു മൊട്ടുകള്‍ എടുത്തു ഓപ്പോസിറ്റ് സൈഡിലേയ്ക്കായി തിരിച്ചു വയ്ക്കുക. ഞെട്ടുകളുടെ മധ്യഭാഗം നൂലിന്റെ മുകളിലായിരിയ്ക്കണമെന്നു പറയേണ്ടതില്ലല്ലോ..




4 ) എന്നിട്ട് വലത്തേ കയ്യിലെ ചൂണ്ടു വിരലും നടുവിരലും തള്ള വിരലും ചേര്‍ത്ത് കൊണ്ട് നൂലില്‍ ഒരു വളയം പോലെ എടുക്കുക.




5 ) അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു വെച്ചിരിക്കുന്ന മൊട്ടുകളെ ആ നൂല്‍ വളയത്തിനുള്ളിലാക്കുക




6 ) മെല്ലെ നൂലിനെ വലിച്ചു കെട്ടു മുറുക്കുക. അധികം മുറുക്കണ്ട..ഞെട്ടി മുറിഞ്ഞു പൂകും.



ഇതേ രീതിയില്‍ ഓരോ പൂമൊട്ടുകളായി മാല കെട്ടാം.


മറ്റൊരു രീതി പരീക്ഷിക്കണമെങ്കില്‍ ചോട്ടിലോട്ടു നോക്കുക.

7 ) ആവശ്യത്തിനു നീളത്തില്‍ നൂല്‍ മടക്കി അറ്റം നേരത്തെ കെട്ടിയ പൂമൊട്ടിന്റെ മുകളിലൂടെ ഒരു വട്ടം കൂടി കെട്ടുക.


മടക്കിയ നൂല്‍ എവിടെയെങ്കിലും കൊരുക്കുക.


ഇവിടെ ഞാന്‍ ചിരവയുടെ സൈഡ് ആണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ഇത് കൂടാതെ ഡോര്‍ നോബ്, ജനലിന്റെ കൊളുത്ത്, (കാല്‍ നീട്ടിയിരുന്നാല്‍ ) കാലിന്റെ തള്ള വിരല്‍ ആര്‍ ആള്‍സോ കാന്‍ ബി യൂസ്ഡ് ഫോര്‍ ദിസ്‌ പര്‍പ്പസ് ..



8 ) മടക്കിയ നൂലിന്റെ ഇടയില്‍ കൂടെ ഓരോ മൊട്ടുകളായി വെയ്ക്കുക.


ഒന്ന് ഇങ്ങോട്ടാണെങ്കില്‍ പിന്നെ ഒന്ന് അങ്ങോട്ട്‌..


ഓരോ പെയര്‍ വച്ച് കഴിയുമ്പോഴും നൂലിന്റെ അറ്റം എടുത്തു അപ്പോള്‍ വെച്ച മൊട്ടുകളെ ഒന്ന് ചുറ്റി കെട്ടണം.


ഈ പ്രക്രിയ പൂമൊട്ടുകള്‍ അല്ലെങ്കില്‍ എടുത്ത നൂല്‍ തീരുന്നത് വരെ തുടരുക.




ഇത് ഞാന്‍ കെട്ടി തീര്‍ത്ത മാല..(സത്യമായിട്ടും ഞാന്‍ തനിയെ തന്നെ ചെയ്തതാ..)





ഇനി ഒരു ചെറിയ വാല്‍ക്കഷ്ണം..

പൂവിനോടുള്ള തമിഴരുടെ പ്രേമത്തെ പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. പൂ എന്ന് വച്ചാല്‍ , അതെന്തു പൂവുമാകട്ടെ , തലയില്‍ ചൂടാനുള്ളതാണ് എന്നാണ് ഇവരുടെ അഭിപ്രായം..കുളിച്ചില്ലെങ്കിലും വേണ്ടില്ല മുടിയില്‍ പൂ വെയ്ക്കാതെ സുമംഗലിമാര്‍ പുറത്തിറങ്ങാറില്ല.

അതിനു മുല്ലപ്പൂ തന്നെ വേണമെന്ന നിര്‍ബന്ധമൊന്നുമില്ല.

റോസ്, ഡാലിയ, എരിക്കിന്‍ പൂ എന്ന് വേണ്ട എന്തിനു ചെമ്പരത്തിപ്പൂ പോലും തലയില്‍ ചൂടി നടക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്.

ചെമ്പരത്തി ചൂടുന്നതിനു വേറെ അര്‍ത്ഥമുള്ളതായി ഈ നാട്ടുകാര്‍ക്ക് അറിയില്ല. അത് കൊണ്ട് തന്നെ അത് കാണുമ്പോള്‍ ചിരിയടക്കി നില്ക്കാറെയുള്ളൂ.

വൈകുന്നേരം അഞ്ചു മണി മുതല്‍ " പൂവേയ്..മല്ലി ...കനകാംബരം ..സാമാന്തി (നമ്മുടെ ജമന്തി )" എന്ന വിളിയുമായി ചുരുങ്ങിയത് ഒരു ആറേഴു പേരെങ്കിലും പുറത്തു തെരുവിലൂടെ പോകുന്നത് കാണാം.

ചിലര്‍ റോസാപ്പൂ വെയ്ക്കുന്നത് കണ്ടാല്‍ ചിരി വരും .. പണ്ടത്തെ ബ്ലാക്ക് & വൈറ്റ് സിനിമകളില്‍ ഷീല, ജയഭാരതി, ശാരദമാര്‍ ചൂടിയിരുന്നത് പോലെ ചെവിയുടെ തൊട്ടു പിന്നിലായി സ്ലേടും കുത്തി ഉറപ്പിയ്ക്കും.

കെട്ടിയ പൂമാലയ്ക്കു പുറമേ ഇവിടെ മാത്രം കണ്ടിട്ടുള്ളതാണ് മുല്ലമൊട്ടുകള്‍ ഒരു കവറില്‍ തരുന്നത്. കെട്ടാനുള്ള നൂലും തരും.

ഒരു മൂന്നു കൊല്ലം മുന്‍പ് അഞ്ചു രൂപയായിരുന്നു ഒരു കവര്‍ മൊട്ടിന്.ഇപ്പോള്‍ പത്തുരൂപയായി. സീസണ്‍ ആണെങ്കില്‍ പതിനഞ്ചു രൂപയാകും.

ഒരു കവര്‍ മൊട്ടുകള്‍ കൊണ്ട് മിനിമം നാല് മുഴം മാല കെട്ടനാകും.

ലോക്കല്‍ ട്രെയിനില്‍ യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ കാണുന്ന പതിവ് കാഴ്ചയായിരുന്നു ജോലി കഴിഞ്ഞു വൈകുന്നേരം തിരിച്ചു വരുന്ന സ്ത്രീകള്‍  മുല്ല മൊട്ട് വാങ്ങി മാല കെട്ടുന്നത്.അവരുടെ കൈവേഗം കണ്ടു അതിശയിച്ചിട്ടുണ്ട്.  ഒരു കവര്‍ മൊട്ടുകള്‍ കെട്ടി തീര്‍ക്കാന്‍ അവര്‍ക്ക് വെറും പത്തു പതിനഞ്ചു മിനിട്ടുകള്‍ മതി.

അങ്ങനെ നോക്കിയിരുന്നു നോക്കിയിരുന്നു ഞാനും മാല കെട്ടാന്‍ പഠിച്ചു. കുറച്ചു കൂടുതല്‍ സമയമെടുക്കുമെങ്കിലും..

എന്ന് വെച്ചാല്‍ അവര്‍ പതിനഞ്ചു മിനിട്ട് എടുക്കുമ്പോള്‍ ഞാന്‍ ഒരു എഴുപത്തഞ്ചു മിനിറ്റ് എടുക്കുമെന്ന് മാത്രം...

അതത്ര കൂടുതലാണാ..?അല്ല നിങ്ങള്‍ തന്നെ പറ...




Monday 16 April, 2012

കുറച്ചു ചെന്നൈ ചിന്തകള്‍

ദുശ്ശാസനന്റെ വളരെ വളരെ 'വില പിടിച്ച' ഒരു നഗരം എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ മനസ്സില്‍ ഉദിച്ച ചില ചിന്തകള്‍ ആണ്.

ദുശ്ശാസനനെ പോലെ ഞാന്‍ ഇത് ചെന്നൈ മലയാളികള്‍ക്ക് വേണ്ടി സമര്‍പ്പിയ്ക്കുന്നു.

സാധനങ്ങളുടെ വില ഭാഗ്യത്തിന് എം ആര്‍ പി യെക്കാള്‍ കൂടുതല്‍ കൊടുക്കേണ്ടി വരാറില്ല.

 പക്ഷെ ഓട്ടോ ചാര്‍ജ്ജിന്റെ കാര്യത്തില്‍ ബാംഗ്ലൂരിനെക്കാളും ഒട്ടും പുറകിലല്ല ചെന്നൈയും.

മിനിമം ചാര്‍ജ് എന്ന ഒരു സംഭവമേ ഇല്ല. മീറ്റര്‍ എന്ന ഒരു സംഗതി ഉണ്ടെന്നു തന്നെ ഇവിടുത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് അറിയാന്‍ ഇടയില്ല. അപ്പോള്‍ തോന്നിയ പോലെയാണ് ചാര്‍ജ് പറയുന്നത്.

അതിനിടയില്‍ മഴക്കാലമായാല്‍ പിന്നെ പറയുകയും വേണ്ട. ഞങ്ങളുടെ അതേ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഒരു സുഹൃത്തിനു കഷ്ടി ഒരു കിലോമീറ്റര്‍ പോലുമില്ലാത്ത റെയില്‍വേ സ്റ്റേഷന്‍ വരെ പോകാന്‍ കഴിഞ്ഞ മഴക്കാലത്ത്‌ കൊടുക്കേണ്ടി വന്നത് നൂറ്റമ്പത് രൂപയാണ്. സാധാരണ ചാര്‍ജ് അമ്പതു രൂപയാണ്.

ഷെയര്‍ ഓട്ടോ എന്ന ഒരു സംഭവം പലപ്പോഴും വളരെ ഉപകാരമാണ്.അധികം ബസ്‌ സര്‍വീസ് ഇല്ലാത്ത റൂട്ടുകളില്‍ പ്രത്യേകിച്ചും.നമുക്കിറങ്ങേണ്ട  ഇടത്ത് കൃത്യമായി നിര്‍ത്തി തരും. ബസ്‌ ചാര്‍ജിനേക്കാള്‍ അധികവുമില്ല. പക്ഷെ ഇതേ ഷെയര്‍ ഓട്ടോ തന്നെ മഴക്കാലത്ത്‌ യാത്രക്കാരെ ചൂഷണം ചെയ്യാന്‍ മുന്നിലുണ്ടാവും. 

ജോലിക്ക് പോയിരുന്ന സമയത്ത് സെന്‍ട്രലില്‍ നിന്നും മിക്കവാറും ഷെയര്‍ ഓട്ടോ തന്നെയായിരുന്നു ശരണം. കാര്യം 2 കിലോമീറ്ററില്‍ താഴെയേ ദൂരമുള്ളൂ എങ്കിലും 42 എന്ന നമ്പര്‍ ബസ്‌ വല്ലപ്പോഴുമേ ഉണ്ടാകൂ.അത് കൊണ്ട് 5 രൂപ കൊടുത്താല്‍ സുഖമായെത്തമല്ലോ എന്ന് കരുതി ഷെയര്‍  ഓട്ടോയില്‍ ആയിരുന്നു പോയിരുന്നത്. പക്ഷെ മഴക്കാലത്ത്‌ ഈ 5 രൂപ എന്നത് ഒറ്റയടിയ്ക്ക് 20 രൂപ എന്നാകും.

കഴിഞ്ഞ ആഴ്ച നാട്ടില്‍ നിന്നും വന്ന അച്ഛനെ കൂട്ടികൊണ്ട് വരാന്‍ രാവിലെ 4 .30  നു സ്റ്റേഷന്‍ വരെ പോകാന്‍ വരാമോ എന്ന് ചോദിച്ചപ്പോള്‍ ഒരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞത് ഡബിള്‍ ചാര്‍ജ് വേണമെന്നാണ്, അതായതു 5 കി.മി.ഉള്ള സ്ഥലത്തേക്ക് സാധാരണ ചാര്‍ജ് 100 രൂപയാണ്.അത് രാവിലെ 4 .30 ആയതു കൊണ്ട് 200 രൂപ വേണം. 

അതിനുള്ള ന്യായവും അയാള്‍ തന്നെ പറഞ്ഞു, തിരിച്ചു വരാന്‍ നേരത്ത് കാലിയടിയ്കേണ്ടി വരും. 

അപ്പോള്‍ ഓര്‍മ്മ വന്നത് ഏതോ ഒരു സിനിമയിലെ ഡയലോഗ് ആണ് -

 "ചേട്ടന്‍ തിരിച്ചു വരണ്ട.അവിടെ തന്നെ നിന്നോ..."

പിന്നെയുള്ളത് വൃത്തിയുടെ കാര്യമാണ്.നമ്മള്‍ മലയാളികളുടെ ഇപ്പോഴത്തെ സ്വഭാവവുമായി (സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ മറ്റവന്റെ മുറ്റത്തേയ്ക്കിടുക) വലിയ വ്യത്യസമോന്നുമില്ലെങ്കിലും ചിലരുടെയൊക്കെ വീട്ടില്‍ പോയാല്‍ പച്ചവെള്ളം പോലും കുടിക്കാന്‍ തോന്നുകയില്ല, 

മലയാളികള്‍ക്ക് ചൊവ്വയും വെള്ളിയും എന്നപോലെയാണ്   തമിഴര്‍ക്കു തിങ്കളും വ്യാഴവും. ആഴ്ചയില്‍ ആ രണ്ടു ദിവസമേ മിക്കവരും വീട് അടിച്ചു വാരി തുടയ്ക്കുകയുള്ളൂ. വീട്ടില്‍ പണിയ്ക്ക് വരുന്നവരോട് ദിവസവും അടിച്ചു വാരി തുടയ്ക്കണം എന്ന് പറയുമ്പോള്‍ അവരുടെ മുഖ ഭാവം കണ്ടാല്‍ എന്തോ നമ്മള്‍ ഒരു കോടി രൂപ കടം ചോദിച്ച പോലാണ്.

കുളിക്കുന്ന കാര്യമാണെങ്കില്‍ പറയുകയും വേണ്ട. വാവയെ ദിവസവും രാവിലെ കുളിപ്പിക്കുന്നതിനും സ്കൂളില്‍ പോകുമ്പോള്‍ എത്ര മഴയായാലും ഉണ്ണിക്കുട്ടിയെ കുളിപ്പിച്ചയയ്ക്കുന്നതിനും പലപ്പോഴും അയല്‍പക്കത്തെ തമിഴ് വീട്ടുകാര്‍ "അയ്യോ എന്തിനാ കുളിപ്പിച്ചത്? വല്ല പനിയും വന്നാലോ " എന്ന് ചോദിച്ചിട്ടുണ്ട്.

നാട്ടില്‍ നിന്നും ഇവിടെ വന്നു ചേക്കേറിയപ്പോള്‍ ഏറ്റവുമധികം മിസ്സ്‌ ചെയ്തത് നമ്മുടെ മഴക്കാലമാണ്. ഇടവപ്പാതിയിലെ മഴ നനഞ്ഞു സ്കൂളില്‍ പോയിരുന്നതും കുടയുണ്ടായിട്ടും ചാറ്റല്‍ മഴ  നനഞ്ഞു നടന്നിരുന്നതും തുലാവര്‍ഷത്തിലെ ഇടി പേടിച്ചു തട്ടിട്ട മുറിയില്‍ തല വഴി പുതച്ചു കിടന്നിരുന്നതുമെല്ലാം ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മകളാണ്. പക്ഷെ ഇവിടെ വന്ന് ആദ്യത്തെ മഴയോടെ തന്നെ മഴക്കാലത്തിനോടുള്ള ആ കൊതിയങ്ങു മാറിക്കിട്ടി.

മഴക്കാലത്ത്‌ ഒന്ന് പുറത്തിറങ്ങിയാല്‍ പിന്നെ തിരിച്ചു വന്നാല്‍ ഉടനെ തന്നെ കാലു രണ്ടും ഡെറ്റോള്‍ ഇട്ടു കഴുകണം. ഇല്ലെങ്കില്‍ ചൊറിഞ്ഞു തുടങ്ങുമെന്ന് ഉറപ്പ്. കണ്ണിനു ആനന്ദം പകരാന്‍ എന്തൊക്കെ സാധനങ്ങളാണെന്നോ മഴവെള്ളത്തില്‍ നമ്മുടെ കാലുകളെ തഴുകി കടന്നു പോവുക...അതും നല്ല കണ്മഷിയുടെ നിറമുള്ള വെള്ളം..ഹോ...ഓര്‍ക്കുമ്പോള്‍ തന്നെ കൊതിയാവും..

നല്ല മഴ പെയ്താല്‍ മിക്കവാറും govt തന്നെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കും. അതില്‍ കുറ്റം പറയാന്‍ പറ്റില്ല. തോണിയിലും ചങ്ങാടത്തിലും കയറി എത്ര പേര്‍ക്ക് വരാന്‍ പറ്റും.?

പിന്നെ വേനല്‍ക്കാലം.ചൂടാണെങ്കിലും മഴയാണെങ്കിലും തണുപ്പാണെങ്കിലും എല്ലാം അതിന്റെ എക്സ്ട്രീമില്‍  തന്നെ അനുഭവിക്കാന്‍ വിധിയ്ക്കപ്പെട്ടവരാണ് ചെന്നൈ നിവാസികള്‍..പക്ഷെ അതിന്റെ അഹങ്കാരമൊന്നും ഞങ്ങള്‍ക്കില്ല കേട്ടോ.

വാടകയ്ക്ക് സ്ഥലം കിട്ടുന്ന കാര്യമാണ് അതിലും കഷ്ടം. ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിയ്ക്കുന്നവര്‍ കുറച്ചെങ്കിലും ഭാഗ്യവാന്‍മാര്‍ ആണ്. ചിലര്‍ വീടിന്റെ ഗ്രൌണ്ട് ഫ്ലോര്‍ വാടകയ്ക്ക് കൊടുത്തിട്ട് ഫസ്റ്റ് ഫ്ലോറില്‍ താമസിക്കും. അതിനു കാരണം വാടകക്കാര്‍ മുകളില്‍ താമസിച്ചാല്‍ തങ്ങള്‍ അവരുടെ കീഴെ ആയിപ്പോകും എന്നതാണത്രേ..

ഉടമസ്ഥനും വാടകക്കാരനും ഒരേ വീട്ടില്‍ താമസിക്കുമ്പോള്‍ എന്നും പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. 

കറന്റ്‌ ചാര്‍ജ് ഒരു യൂണിറ്റിനു അഞ്ചു രൂപ കൊടുക്കേണ്ടി വരും. വെള്ളത്തിന്‌ ടാങ്ക് ഒന്നേ ഉണ്ടാകു. അത് കൊണ്ട് തന്നെ ആരാണ് കൂടുതല്‍ വെള്ളം ചെലവാക്കിയത് എന്നതിനെ ചൊല്ലിയും തര്‍ക്കമുണ്ടാകാന്‍ എളുപ്പമാണ്. 

പിന്നെ കേബിള്‍ കണക്ഷന്‍ ഉടമസ്ഥന് മാത്രമേ ഉണ്ടാകു. അതില്‍ നിന്നും ഒരു എക്സ്ട്രാ കേബിള്‍ വലിച്ചു വടകക്കാര്‍ക്ക് കൊടുക്കും. എന്നിട്ട് കേബിള്‍ കമ്പനിക്കാര്‍ വാങ്ങുന്ന മാതിരി തന്നെ ഒരു മാസത്തെ വാടകയും വാങ്ങിക്കും.

ഗ്രൌണ്ട് ഫ്ലോറും ഫസ്റ്റ് ഫ്ലോറും വാടകയ്ക്ക് കൊടുത്തു ടെറസ്സില്‍ ചെത്തിത്തേക്കാത്ത ഇഷ്ടിക കൊണ്ട് മാത്രം ചുവര്‍ കെട്ടി ഓല മേഞ്ഞു താമസിക്കുന്ന വീട്ടുടമസ്ഥരും ധാരാളമുണ്ട്.

മിക്ക സ്ഥലങ്ങളിലും കുടിക്കാനും പാചകം ചെയ്യാനുമുള്ള വെള്ളത്തിനു ടാങ്കര്‍ ലോറി തന്നെയാണ് ശരണം. ഒരു വലിയ കുടം വെള്ളത്തിനു നാല് രൂപയാണ് ഇപ്പോള്‍. 

മുന്‍പ് ആവടിയില്‍ താമസിക്കുന്ന സമയത്ത് ആദ്യം രണ്ടു രൂപയായിരുന്നു.പിന്നെ രണ്ടരയാക്കി. പിനീട് മൂന്നും. അപ്പോഴേക്കും പുതിയ സ്ഥലത്തേക്ക് വന്നത് കൊണ്ട് പിന്നെ ആ പണി വേണ്ടി വന്നില്ല. ഇവിടത്തെ ബോര്‍ വെല്ലിലെ വെള്ളം നല്ലതായത്‌ കൊണ്ട് പാചകത്തിന് അത് തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം വാട്ടര്‍ പ്യുരിഫയര്‍ വെക്കുന്നത് വരെ.

ഇതൊക്കെയാണെങ്കിലും ഈ നഗരത്തിനു ദോഷങ്ങള്‍ മാത്രമേയുള്ളൂ എന്നൊന്നും കരുതണ്ട.

നല്ല നല്ല റോഡുകള്‍, പഠനത്തിനും ജോലിക്കും ഒരു പാട് സാദ്ധ്യതകള്‍, മാസം ആയിരം രൂപ വരുമാനമുള്ളവനും ദിവസം ആയിരം രൂപയിലേറെ വരുമാനമുള്ളവനും ഒരേ പോലെ താമസിക്കുന്ന നഗരം ..

പക്ഷെ ഇതിലെല്ലാം പ്രധാനമായി എനിയ്ക്ക് തോന്നിയിട്ടുള്ളത് സ്ത്രീകള്‍ക്ക് ആരുടെയും തുറിച്ചു നോട്ടമില്ലാതെ,  തട്ടലും തോണ്ടലുമില്ലാതെ, വൃത്തികെട്ട കമന്റുകള്‍ കേള്‍ക്കാതെ പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ്.

പണ്ട് നാട്ടില്‍ ജോലി ചെയ്തിരുന്ന സമയത്ത് വൈകീട്ട് അഞ്ചരക്ക് ശേഷം ഹൈ റോഡ്‌ ഓഫീസില്‍ നിന്നും പട്ടാളം റോഡ്‌ വഴി ശക്തന്‍ സ്റ്റാന്റിലേക്ക് നടന്നു പോകുമ്പോള്‍ മനപ്പൂര്‍വം ദേഹത്ത് തട്ടാന്‍ വേണ്ടി വരുന്നവരില്‍ നിന്നും രക്ഷ നേടാന്‍ എത്ര കഷ്ട്ടപ്പെട്ടിരിക്കുന്നു..

പക്ഷെ ഇവിടെ വന്നപ്പോളോ രാത്രി ജോലി കഴിഞ്ഞു വരുമ്പോള്‍ മിക്കവാറും എട്ടരയാകും. ആ സമയത്തും ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കാലു കുത്താനുള്ള ഇടമുണ്ടാകില്ല. നവി കൂടെയില്ലാത്ത എത്രയോ ദിവസങ്ങള്‍ ഒറ്റയ്ക്ക് വീട്ടിലേക്കു നടന്നു വന്നിരിയ്ക്കുന്നു. അതും ടാസ്മാകി ന്റെ (നമ്മുടെ നാട്ടിലെ ബിവറേജസ് മാതിരി തമിഴ് നാട് സര്‍ക്കാരിന്റെ മദ്യ ഷോപ്പ് ആണ് ടാസ്മാക് ) മുന്‍പില്‍ കൂടി.

എന്നിട്ടും മോശമായ ഒരു അനുഭവം ഇത്  വരെ ഉണ്ടായിട്ടില്ല. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടിയ്ക്ക് / സ്ത്രീയ്ക്ക് അത് ഒരു വലിയ കാര്യം തന്നെയാണ്.

ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ എന്തൊക്കെ കുറവുകളും കുറ്റങ്ങളും ഉണ്ടായിട്ടും ഈ നഗരത്തെ ഇഷ്ടപ്പെട്ടു പോവുന്നു....സ്നേഹിച്ചു പോവുന്നു...





Friday 13 April, 2012

വിഷു ആശംസകള്‍



എല്ലാവര്‍ക്കും നന്മയുടെയും സമൃദ്ധിയുടെയും പൊന്‍പുലരികള്‍ നേരുന്നു 


Thursday 1 March, 2012

പുലി പോലെ വന്നത് എലി പോലെ പോയിക്കിട്ടി...

ഡിഗ്രി കഴിഞ്ഞു NIIT -യില്‍ കമ്പ്യൂട്ടര്‍ കോഴ്സ് ചെയ്യുന്ന കാലം..

ഒരു നാള്‍ സെന്റെറിന്റെ തലൈവര്‍ ഒരു ജോബ്‌ ഓഫെറുമായി മുന്നില്‍ വന്നു. ചാവക്കാട് പുതിയതായി തുടങ്ങുന്ന ഒരു ട്രാവല്‍സിലേക്ക് സുന്ദരിയും സ്മാര്‍ട്ടും ആയ ഒരു ലേഡി സ്റ്റാഫിനെ വേണം.


മൂപ്പര് നോക്കിയപ്പോള്‍ ഈ പറഞ്ഞ രണ്ടു ഗുണങ്ങളും ഒരു പോലെ തികഞ്ഞ ഒരേ ഒരു ആള്‍ മാത്രം..(ഹോ എന്നെ കൊണ്ട് വയ്യ...)അങ്ങനെ ഫയല്‍ എന്റെ മുന്നില്‍ നിവര്‍ത്തി .

ആലോചിച്ചു പറയാം എന്ന് മറുപടി പറഞ്ഞു..ചുമ്മാ ഒരു ജാഡയ്ക്ക്..ജീവിതത്തില്‍ ആദ്യമായി കിട്ടിയ ചാന്‍സ് ആണ്. അത് വേണ്ടെന്നു വെയ്ക്കാനോ...നെവെര്‍..


എന്തായാലും പിറ്റേന്ന് ക്ലാസ്സിനു ചെന്നപ്പോള്‍ തലൈവരെ കണ്ടു.പറഞ്ഞു..

"ഞാന്‍ റെഡി , നീങ്ക റെഡിയാ?"

"അപ്പോള്‍ നാളെ ഒരു ഇന്റര്‍വ്യൂവിനു പോകണം."

"ഓ അതിനെന്താ..പിന്നേ..സര്‍   "


"ഉം, എന്താ .."


"അല്ല സാലറി എത്രയാണെന്ന് പറഞ്ഞില്ല"


"അതിനു തന്നെ അപ്പോയിന്റ് ചെയ്തു എന്ന് ആരെങ്കിലും പറഞ്ഞോ? ആദ്യം പോയി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യ്, എന്നിട്ട് അവര്‍ തീരുമാനിയ്ക്കട്ടെ തന്നെ എടുക്കണമോ വേണ്ടയോ എന്ന്..അതിനു ശേഷം അവര്‍ തന്നെ സാലറിയും തീരുമാനിച്ചോളും.."


പഷ്ട് ..

അങ്ങനെ പിറ്റേന്ന് തന്നെ പോയി

ഇന്റര്‍വ്യൂ ..ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണ്..അത് വരെ സിനിമയില്‍ മാത്രമേ ഈ സംഗതി കണ്ടിട്ടുള്ളു..

എന്തൊക്കെ ചോദിയ്ക്കുമോ എന്തോ.? തിരക്കിനിടയില്‍ രാവിലെ പത്രം വായിക്കാനും മറന്നു പോയി..അല്ലെങ്കില്‍ കുറച്ചു ജി കെ ആ വഴി കൂട്ടമായിരുന്നു..

വേറെയും കുറച്ചു പെണ്‍പിള്ളേര്‍ ഉണ്ടായിരുന്നു..എന്നാലും കൂട്ടത്തില്‍ സുന്ദരിയും സ്മാര്‍ട്ടും നമുക്ക് (?) തന്നെയെന്നു ഉറപ്പിച്ചു..(ഹോ പിന്നേം എന്നെക്കൊണ്ട് വയ്യ..)


അങ്ങനെ ഉള്ളില്‍ ചെന്നു.


സിനിമയില്‍ കണ്ട ഓര്‍മയില്‍ ഒരു വലിയ മേശയുടെ അപ്പുറത്ത് കോട്ടും ധരിച്ചു ഗമയില്‍ ഇംഗ്ലിഷ് ചവച്ചു തുപ്പുന്ന ഒരു പറ്റം മധ്യവയസ്ക്കരെ പ്രതീക്ഷിച്ചു ചെന്ന എന്നെയും കാത്തിരുന്നത്


ഒരു കൂതറ പച്ച  ടി ഷര്‍ട്ടും ഇട്ടോണ്ട് ഒരുത്തനിരിയ്ക്കുന്നു..വലുത് പോയിട്ട് ചെറിയ ഒരു മേശ പോലുമില്ല..ഒരു അശോക ചെയറില്‍ അങ്ങേര്‍ ഇരിയ്ക്കുന്നു.. എനിയ്ക്കിരിക്കാന്‍ അടുത്ത് തന്നെ ഒരു പ്ലാസ്റ്റിക് സ്റ്റൂളും..


എന്തൊക്കെയോ ചോദിച്ചു.എന്തൊക്കെയോ ഉത്തരവും തട്ടി വിട്ടു. ഒടുവില്‍ വൈകീട്ട് തലൈവര്‍ വിളിച്ചു പറഞ്ഞു


"യു ആര്‍ അപ്പോയിന്റെഡ്" .


അങ്ങനെ ആദ്യമായി കിട്ടിയ ജോലിയ്ക്ക് പോയിത്തുടങ്ങി. ചാവക്കാട് തന്നെയുള്ള ഒരു ഗള്‍ഫ് മുസ്ലിം ആണ് മൊയലാളി. എന്നെകൂടാതെ ജയശ്രീ എന്ന ഒരു ചേച്ചിയും ഉണ്ടായിരുന്നു സ്റ്റാഫ്ഫ്‌ ആയി. ആ ചേച്ചിയുടെ വീട് ഗുരുവായൂര്‍ ആണ്.


അതിനിടയിലാണ് ചെറിയ ഒരു സംശയം പൊട്ടിമുളച്ചത്. ചാവക്കാട് ഏരിയ ഒരു മിനി ഗള്‍ഫ് ആണ്. അത് കൊണ്ട് തന്നെ കുഴല്‍പ്പണം ബിസിനസ്‌ കുടില്‍ വ്യവസായം പോലെ പടര്‍ന്നു പന്തലിച്ചിരിയ്ക്കുന്ന സ്ഥലം കൂടിയാണ്.


നമ്മുടെ മുതലാളിയും അങ്ങനെ വല്ല ബിസിനസ്സും ഉള്ള ആളാണോ.? പോരാത്തതിനു നമ്മള്‍ ഒന്ന് തൃശ്ശൂര്‍ വരെ പോയി വരാമെന്ന് പറയുന്ന ലാഘവത്തോടെ ഇടയ്ക്കിടയ്ക്ക് ദുബായില്‍ പോക്കും

എന്റെ കൃഷ്ണാ, പുലിവാലാകുമോ?


വീട്ടില്‍ അച്ഛനോട് പറഞ്ഞപ്പോള്‍ പരിചയമുള്ള ആരോടൊക്കെയോ വിശദമായി അന്വേഷിച്ചു. എന്തായാലും ഇത് വരെ അങ്ങനെ ഒരു പോലിസ് കേസൊന്നും അയാളുടെ പേരില്‍ ഇല്ല എന്നറിഞ്ഞു.


കുഴപ്പമോന്നുമുണ്ടാവില്ല എന്ന് സ്വയം വിശ്വസിച്ചും സമാധാനിച്ചും ഞങ്ങള്‍ രണ്ടു പേരും ജോലി തുടര്‍ന്നു.


അങ്ങനെ പ്രശ്നരഹിതമായി ദിവസങ്ങള്‍ കടന്നു പോയിക്കൊണ്ടെയിരുന്നു.ഇതിനിടയില്‍ എസ്കോട്ടെല്‍ മൊബൈല്‍ (ഇന്നത്തെ ഐഡിയ മൊബൈല്‍) റീചാര്‍ജ് കൂപ്പണും മറ്റും വില്‍ക്കുന്ന ഔട്ട്‌ലെറ്റ്‌ കൂടി അവിടെ തുടങ്ങി. അന്ന് നവി എസ്കോട്ടെല്ലില്‍ ആയിരുന്നു. അത് കൊണ്ട് പരസ്പരം കാണാനും കൂടിയുള്ള ഒരു ചാന്‍സ് എന്ന നിലയ്ക്കായിരുന്നു ആ പരിപാടി.


ഞങ്ങള്‍ രണ്ടുപേര്‍ക്കും പറയത്തക്ക ജോലിയൊന്നുമില്ലായിരുന്നു. പരദൂഷണം പറഞ്ഞും മടുക്കുമ്പോള്‍ കമ്പ്യുട്ടെറില്‍ 3x ബോള്‍ കളിച്ചും ആരുമില്ലാത്ത സമയത്ത് സിനിമ സി ഡി കണ്ടും ജയശ്രീ ചേച്ചി ഉച്ചക്കൊരു അര മണിക്കൂര്‍ ഉറങ്ങിയും  സമയം കളഞ്ഞു. മുതലാളി ദിവസത്തില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം വന്നിരിയ്ക്കും.


അങ്ങനെയിരിയ്ക്കെ ഒരു ദിവസം ആള്‍ വന്നപ്പോള്‍ ഭയങ്കര ടെന്‍ഷന്‍ ഉള്ള പോലെ തോന്നി. പതിവില്ലാതെ കാബിന്‍ വാതില്‍ ചാരി ആരോടെക്കെയോ ഫോണില്‍ സംസാരിക്കുന്നു. ദ്വേഷ്യപ്പെടുന്നു. ഈ കലാപരിപാടി രണ്ടു മൂന്ന് ദിവസം തുടര്‍ന്നു.

മൂന്നാം ദിവസം ആസ് യുഷ്വല്‍ വന്നു പോകാന്‍ ഇറങ്ങിയ ആള്‍ തിരിച്ചു വന്നു ഞങ്ങളോട് ചോദിച്ചു


"എന്നെ അന്വേഷിച്ചു ആരെങ്കിലും വരികയോ ഫോണ്‍ ചെയ്യുകയോ ഉണ്ടായോ?"


"ഇല്ല സര്‍"


"ഞാന്‍ ഒരു രണ്ടു ദിവസത്തേയ്ക്ക് ഓഫീസില്‍ വരില്ല. ആരെങ്കിലും അന്വേഷിച്ചാല്‍ ഒരാഴ്ചയായി ദുബായില്‍ ആണ്. രണ്ടു മാസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞാല്‍ മതി."


"ശരി സര്‍"


എന്താ ഇത് കഥ..ഗുരുവായുരപ്പാ ഭയന്നിരുന്ന പോലെ എന്തെങ്കിലും പ്രശ്നമാണോ? എന്താ ചെയ്യുക? ഞങ്ങള്‍ രണ്ടും മുഖത്തോട് മുഖം നോക്കിയിരുന്നു.


അന്ന് പതിവ് പോലെ 3x ബോള്‍ കളിച്ചില്ല. അല്ലെങ്കില്‍ ഒരു മണിയ്ക്ക് മുന്‍പേ ചോറും പാത്രം തുറക്കുന്നതാണ്. അന്ന് മൂന്നു മണിയായിട്ടും വിശപ്പില്ല. ജയശ്രീ ചേച്ചി ഉച്ചയ്ക്കുള്ള പതിവ് മയക്കവും ഉണ്ടായില്ല.

നാളെ രാവിലെ വന്നാല്‍ സ്വീകരിയ്ക്കാന്‍ പോലിസ് ഉണ്ടാവുമോ എന്ന ഭയത്തോടെ വൈകുന്നേരം ഓഫീസ് അടച്ചു പോയി.

വീട്ടില്‍ പറഞ്ഞു എന്തിനു അവരെ കൂടി ടെന്‍ഷന്‍ അടിപ്പിക്കണമെന്നു കരുതി ഒന്നും മിണ്ടിയില്ല.


പിറ്റേന്ന് പതിവുപോലെ ഒമ്പതരയ്ക്ക് രണ്ടു പേരും ഹാജര്‍ ആയി. തലേ ദിവസത്തിന്റെ തുടര്‍ച്ചയെന്നോണം അവാര്‍ഡ് സിനിമയിലെ പോലെ ഞങ്ങള്‍ ഇരുന്നു.

പതിനൊന്നു മണിയ്ക്ക് ചായ വേണോ എന്ന ചോദിച്ച അടുത്തുള്ള ചായക്കടക്കാരന്‍ ചേട്ടനോട് വേണ്ട എന്ന് പറഞ്ഞു.


ഉച്ചയ്ക്ക് പേരിനു മാത്രം എന്തോ വാരിത്തിന്നു.


സമയം ഏകദേശം നാല് മണി. പെട്ടെന്ന് മുന്നിലെ റോഡില്‍ ഒരു പോലിസ് ജീപ്പ് പാഞ്ഞു വന്നു നിന്നു.


മുന്നില്‍ ഇരിയ്ക്കുന്ന എസ് ഐ (എന്ന് തോന്നുന്നു) ഓഫീസ് ബോര്‍ഡില്‍ നോക്കി എന്തോ പറയുന്നു.


ഡ്രൈവിംഗ് സീറ്റില്‍ നിന്നും കോണ്‍സ്റ്റബിള്‍ ഇറങ്ങി.


മെല്ലെ ഓഫീസിനെ ലക്ഷ്യമാക്കി നടന്നു വരുന്നു.


കമ്മീഷണറിലെയും സി ബി ഐ ഡയറിക്കുറിപ്പിലെയും ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ എവിടെ നിന്നോ മുഴങ്ങുന്ന പോലെ...


ടെണ്ടെണ്ടെ ടെ ടെ ടേം   ടെണ്ടെണ്ടെ ടെ ടെ ടേം

ഞങ്ങള്‍ ഇപ്പോള്‍ ബോധം കെട്ടു വീഴുമെന്ന അവസ്ഥയിലായി.


ആ പോലീസുകാരന്‍ ഗ്ലാസ്‌ ഡോര്‍ തള്ളി തുറന്നു അകത്തു വന്നു.


എന്നിട്ട് റിസപ് ഷനില്‍ ഇരിന്നിരുന്ന എന്റെ അടുത്ത് വന്നു ചോദിച്ചു..


"എസ്കോട്ടെലിന്റെ നാനൂറ്റി ഇരുപതിന്റെ കൂപ്പണ്‍ ഉണ്ടോ?"


*****************************


വാല്‍ക്കഷ്ണം :


1 ) ആ ഏരിയയില്‍ എസ്കോട്ടെലിന്റെ ഔട്ട്‌ ലെറ്റ്‌ അതല്ലാതെ വേറെ ഉണ്ടായിരുന്നില്ല.


2 ) മുതലാളിയുടെ ഏതോ ഒരു ശല്യക്കാരന്‍ അകന്ന ബന്ധു അവിടെ വന്നു അന്വേഷിക്കാന്‍ ഇടയുണ്ടായിരുന്നു. അത് കൊണ്ടാണ് ആള്‍ അങ്ങനെ പറഞ്ഞത്. പുള്ളിക്കാരന്‍ പിന്നീട് വന്നപ്പോള്‍ പറഞ്ഞതാണ്‌ ഇക്കാര്യം.

Saturday 28 January, 2012

അവസാനം പവനായി ശവമായി...

എന്തൊക്കെ ബഹളങ്ങളായിരുന്നു...കാസനോവ ..പ്രണയത്തിന്റെ  രാജകുമാരന്‍... പൂര്‍ണ്ണമായും ദുബായില്‍ ഷൂട്ട്‌ ചെയ്ത സിനിമ...ഉദയനാണു താരം, നോട്ട്ബുക്ക്  , ഇവിടം സ്വര്‍ഗ്ഗമാണു, എന്നീ ഹിറ്റ്‌ സിനിമകളുടെ സംവിധായകന്‍ രോഷന്‍ ആന്‍ഡ്ര്യുസ്സിന്റെ  രണ്ടു മൂന്ന് വര്‍ഷക്കാലത്തെ പ്രയത്നം......ട്രാഫിക്ക്‌ എന്ന സുപ്പര്‍ ഹിറ്റ്‌ സിനിമയുടെ സ്ക്രിപ്റ്റ്‌ റൈറ്റേര്‍സ്‌ ബോബി സഞ്ജയ്‌ ടീം...മലയാളത്തിലെ ഏറ്റവും വലിയ ബിഗ്‌ ബജറ്റ്‌ സിനിമ..ഒലക്കേട്‌ മൂട്‌...അവസാനം പവനായി ശവമായി...എന്റെ  മുന്നൂറു രൂപയും പോയിക്കിട്ടി...