Thursday 1 March, 2012

പുലി പോലെ വന്നത് എലി പോലെ പോയിക്കിട്ടി...

ഡിഗ്രി കഴിഞ്ഞു NIIT -യില്‍ കമ്പ്യൂട്ടര്‍ കോഴ്സ് ചെയ്യുന്ന കാലം..

ഒരു നാള്‍ സെന്റെറിന്റെ തലൈവര്‍ ഒരു ജോബ്‌ ഓഫെറുമായി മുന്നില്‍ വന്നു. ചാവക്കാട് പുതിയതായി തുടങ്ങുന്ന ഒരു ട്രാവല്‍സിലേക്ക് സുന്ദരിയും സ്മാര്‍ട്ടും ആയ ഒരു ലേഡി സ്റ്റാഫിനെ വേണം.


മൂപ്പര് നോക്കിയപ്പോള്‍ ഈ പറഞ്ഞ രണ്ടു ഗുണങ്ങളും ഒരു പോലെ തികഞ്ഞ ഒരേ ഒരു ആള്‍ മാത്രം..(ഹോ എന്നെ കൊണ്ട് വയ്യ...)അങ്ങനെ ഫയല്‍ എന്റെ മുന്നില്‍ നിവര്‍ത്തി .

ആലോചിച്ചു പറയാം എന്ന് മറുപടി പറഞ്ഞു..ചുമ്മാ ഒരു ജാഡയ്ക്ക്..ജീവിതത്തില്‍ ആദ്യമായി കിട്ടിയ ചാന്‍സ് ആണ്. അത് വേണ്ടെന്നു വെയ്ക്കാനോ...നെവെര്‍..


എന്തായാലും പിറ്റേന്ന് ക്ലാസ്സിനു ചെന്നപ്പോള്‍ തലൈവരെ കണ്ടു.പറഞ്ഞു..

"ഞാന്‍ റെഡി , നീങ്ക റെഡിയാ?"

"അപ്പോള്‍ നാളെ ഒരു ഇന്റര്‍വ്യൂവിനു പോകണം."

"ഓ അതിനെന്താ..പിന്നേ..സര്‍   "


"ഉം, എന്താ .."


"അല്ല സാലറി എത്രയാണെന്ന് പറഞ്ഞില്ല"


"അതിനു തന്നെ അപ്പോയിന്റ് ചെയ്തു എന്ന് ആരെങ്കിലും പറഞ്ഞോ? ആദ്യം പോയി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യ്, എന്നിട്ട് അവര്‍ തീരുമാനിയ്ക്കട്ടെ തന്നെ എടുക്കണമോ വേണ്ടയോ എന്ന്..അതിനു ശേഷം അവര്‍ തന്നെ സാലറിയും തീരുമാനിച്ചോളും.."


പഷ്ട് ..

അങ്ങനെ പിറ്റേന്ന് തന്നെ പോയി

ഇന്റര്‍വ്യൂ ..ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണ്..അത് വരെ സിനിമയില്‍ മാത്രമേ ഈ സംഗതി കണ്ടിട്ടുള്ളു..

എന്തൊക്കെ ചോദിയ്ക്കുമോ എന്തോ.? തിരക്കിനിടയില്‍ രാവിലെ പത്രം വായിക്കാനും മറന്നു പോയി..അല്ലെങ്കില്‍ കുറച്ചു ജി കെ ആ വഴി കൂട്ടമായിരുന്നു..

വേറെയും കുറച്ചു പെണ്‍പിള്ളേര്‍ ഉണ്ടായിരുന്നു..എന്നാലും കൂട്ടത്തില്‍ സുന്ദരിയും സ്മാര്‍ട്ടും നമുക്ക് (?) തന്നെയെന്നു ഉറപ്പിച്ചു..(ഹോ പിന്നേം എന്നെക്കൊണ്ട് വയ്യ..)


അങ്ങനെ ഉള്ളില്‍ ചെന്നു.


സിനിമയില്‍ കണ്ട ഓര്‍മയില്‍ ഒരു വലിയ മേശയുടെ അപ്പുറത്ത് കോട്ടും ധരിച്ചു ഗമയില്‍ ഇംഗ്ലിഷ് ചവച്ചു തുപ്പുന്ന ഒരു പറ്റം മധ്യവയസ്ക്കരെ പ്രതീക്ഷിച്ചു ചെന്ന എന്നെയും കാത്തിരുന്നത്


ഒരു കൂതറ പച്ച  ടി ഷര്‍ട്ടും ഇട്ടോണ്ട് ഒരുത്തനിരിയ്ക്കുന്നു..വലുത് പോയിട്ട് ചെറിയ ഒരു മേശ പോലുമില്ല..ഒരു അശോക ചെയറില്‍ അങ്ങേര്‍ ഇരിയ്ക്കുന്നു.. എനിയ്ക്കിരിക്കാന്‍ അടുത്ത് തന്നെ ഒരു പ്ലാസ്റ്റിക് സ്റ്റൂളും..


എന്തൊക്കെയോ ചോദിച്ചു.എന്തൊക്കെയോ ഉത്തരവും തട്ടി വിട്ടു. ഒടുവില്‍ വൈകീട്ട് തലൈവര്‍ വിളിച്ചു പറഞ്ഞു


"യു ആര്‍ അപ്പോയിന്റെഡ്" .


അങ്ങനെ ആദ്യമായി കിട്ടിയ ജോലിയ്ക്ക് പോയിത്തുടങ്ങി. ചാവക്കാട് തന്നെയുള്ള ഒരു ഗള്‍ഫ് മുസ്ലിം ആണ് മൊയലാളി. എന്നെകൂടാതെ ജയശ്രീ എന്ന ഒരു ചേച്ചിയും ഉണ്ടായിരുന്നു സ്റ്റാഫ്ഫ്‌ ആയി. ആ ചേച്ചിയുടെ വീട് ഗുരുവായൂര്‍ ആണ്.


അതിനിടയിലാണ് ചെറിയ ഒരു സംശയം പൊട്ടിമുളച്ചത്. ചാവക്കാട് ഏരിയ ഒരു മിനി ഗള്‍ഫ് ആണ്. അത് കൊണ്ട് തന്നെ കുഴല്‍പ്പണം ബിസിനസ്‌ കുടില്‍ വ്യവസായം പോലെ പടര്‍ന്നു പന്തലിച്ചിരിയ്ക്കുന്ന സ്ഥലം കൂടിയാണ്.


നമ്മുടെ മുതലാളിയും അങ്ങനെ വല്ല ബിസിനസ്സും ഉള്ള ആളാണോ.? പോരാത്തതിനു നമ്മള്‍ ഒന്ന് തൃശ്ശൂര്‍ വരെ പോയി വരാമെന്ന് പറയുന്ന ലാഘവത്തോടെ ഇടയ്ക്കിടയ്ക്ക് ദുബായില്‍ പോക്കും

എന്റെ കൃഷ്ണാ, പുലിവാലാകുമോ?


വീട്ടില്‍ അച്ഛനോട് പറഞ്ഞപ്പോള്‍ പരിചയമുള്ള ആരോടൊക്കെയോ വിശദമായി അന്വേഷിച്ചു. എന്തായാലും ഇത് വരെ അങ്ങനെ ഒരു പോലിസ് കേസൊന്നും അയാളുടെ പേരില്‍ ഇല്ല എന്നറിഞ്ഞു.


കുഴപ്പമോന്നുമുണ്ടാവില്ല എന്ന് സ്വയം വിശ്വസിച്ചും സമാധാനിച്ചും ഞങ്ങള്‍ രണ്ടു പേരും ജോലി തുടര്‍ന്നു.


അങ്ങനെ പ്രശ്നരഹിതമായി ദിവസങ്ങള്‍ കടന്നു പോയിക്കൊണ്ടെയിരുന്നു.ഇതിനിടയില്‍ എസ്കോട്ടെല്‍ മൊബൈല്‍ (ഇന്നത്തെ ഐഡിയ മൊബൈല്‍) റീചാര്‍ജ് കൂപ്പണും മറ്റും വില്‍ക്കുന്ന ഔട്ട്‌ലെറ്റ്‌ കൂടി അവിടെ തുടങ്ങി. അന്ന് നവി എസ്കോട്ടെല്ലില്‍ ആയിരുന്നു. അത് കൊണ്ട് പരസ്പരം കാണാനും കൂടിയുള്ള ഒരു ചാന്‍സ് എന്ന നിലയ്ക്കായിരുന്നു ആ പരിപാടി.


ഞങ്ങള്‍ രണ്ടുപേര്‍ക്കും പറയത്തക്ക ജോലിയൊന്നുമില്ലായിരുന്നു. പരദൂഷണം പറഞ്ഞും മടുക്കുമ്പോള്‍ കമ്പ്യുട്ടെറില്‍ 3x ബോള്‍ കളിച്ചും ആരുമില്ലാത്ത സമയത്ത് സിനിമ സി ഡി കണ്ടും ജയശ്രീ ചേച്ചി ഉച്ചക്കൊരു അര മണിക്കൂര്‍ ഉറങ്ങിയും  സമയം കളഞ്ഞു. മുതലാളി ദിവസത്തില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം വന്നിരിയ്ക്കും.


അങ്ങനെയിരിയ്ക്കെ ഒരു ദിവസം ആള്‍ വന്നപ്പോള്‍ ഭയങ്കര ടെന്‍ഷന്‍ ഉള്ള പോലെ തോന്നി. പതിവില്ലാതെ കാബിന്‍ വാതില്‍ ചാരി ആരോടെക്കെയോ ഫോണില്‍ സംസാരിക്കുന്നു. ദ്വേഷ്യപ്പെടുന്നു. ഈ കലാപരിപാടി രണ്ടു മൂന്ന് ദിവസം തുടര്‍ന്നു.

മൂന്നാം ദിവസം ആസ് യുഷ്വല്‍ വന്നു പോകാന്‍ ഇറങ്ങിയ ആള്‍ തിരിച്ചു വന്നു ഞങ്ങളോട് ചോദിച്ചു


"എന്നെ അന്വേഷിച്ചു ആരെങ്കിലും വരികയോ ഫോണ്‍ ചെയ്യുകയോ ഉണ്ടായോ?"


"ഇല്ല സര്‍"


"ഞാന്‍ ഒരു രണ്ടു ദിവസത്തേയ്ക്ക് ഓഫീസില്‍ വരില്ല. ആരെങ്കിലും അന്വേഷിച്ചാല്‍ ഒരാഴ്ചയായി ദുബായില്‍ ആണ്. രണ്ടു മാസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞാല്‍ മതി."


"ശരി സര്‍"


എന്താ ഇത് കഥ..ഗുരുവായുരപ്പാ ഭയന്നിരുന്ന പോലെ എന്തെങ്കിലും പ്രശ്നമാണോ? എന്താ ചെയ്യുക? ഞങ്ങള്‍ രണ്ടും മുഖത്തോട് മുഖം നോക്കിയിരുന്നു.


അന്ന് പതിവ് പോലെ 3x ബോള്‍ കളിച്ചില്ല. അല്ലെങ്കില്‍ ഒരു മണിയ്ക്ക് മുന്‍പേ ചോറും പാത്രം തുറക്കുന്നതാണ്. അന്ന് മൂന്നു മണിയായിട്ടും വിശപ്പില്ല. ജയശ്രീ ചേച്ചി ഉച്ചയ്ക്കുള്ള പതിവ് മയക്കവും ഉണ്ടായില്ല.

നാളെ രാവിലെ വന്നാല്‍ സ്വീകരിയ്ക്കാന്‍ പോലിസ് ഉണ്ടാവുമോ എന്ന ഭയത്തോടെ വൈകുന്നേരം ഓഫീസ് അടച്ചു പോയി.

വീട്ടില്‍ പറഞ്ഞു എന്തിനു അവരെ കൂടി ടെന്‍ഷന്‍ അടിപ്പിക്കണമെന്നു കരുതി ഒന്നും മിണ്ടിയില്ല.


പിറ്റേന്ന് പതിവുപോലെ ഒമ്പതരയ്ക്ക് രണ്ടു പേരും ഹാജര്‍ ആയി. തലേ ദിവസത്തിന്റെ തുടര്‍ച്ചയെന്നോണം അവാര്‍ഡ് സിനിമയിലെ പോലെ ഞങ്ങള്‍ ഇരുന്നു.

പതിനൊന്നു മണിയ്ക്ക് ചായ വേണോ എന്ന ചോദിച്ച അടുത്തുള്ള ചായക്കടക്കാരന്‍ ചേട്ടനോട് വേണ്ട എന്ന് പറഞ്ഞു.


ഉച്ചയ്ക്ക് പേരിനു മാത്രം എന്തോ വാരിത്തിന്നു.


സമയം ഏകദേശം നാല് മണി. പെട്ടെന്ന് മുന്നിലെ റോഡില്‍ ഒരു പോലിസ് ജീപ്പ് പാഞ്ഞു വന്നു നിന്നു.


മുന്നില്‍ ഇരിയ്ക്കുന്ന എസ് ഐ (എന്ന് തോന്നുന്നു) ഓഫീസ് ബോര്‍ഡില്‍ നോക്കി എന്തോ പറയുന്നു.


ഡ്രൈവിംഗ് സീറ്റില്‍ നിന്നും കോണ്‍സ്റ്റബിള്‍ ഇറങ്ങി.


മെല്ലെ ഓഫീസിനെ ലക്ഷ്യമാക്കി നടന്നു വരുന്നു.


കമ്മീഷണറിലെയും സി ബി ഐ ഡയറിക്കുറിപ്പിലെയും ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ എവിടെ നിന്നോ മുഴങ്ങുന്ന പോലെ...


ടെണ്ടെണ്ടെ ടെ ടെ ടേം   ടെണ്ടെണ്ടെ ടെ ടെ ടേം

ഞങ്ങള്‍ ഇപ്പോള്‍ ബോധം കെട്ടു വീഴുമെന്ന അവസ്ഥയിലായി.


ആ പോലീസുകാരന്‍ ഗ്ലാസ്‌ ഡോര്‍ തള്ളി തുറന്നു അകത്തു വന്നു.


എന്നിട്ട് റിസപ് ഷനില്‍ ഇരിന്നിരുന്ന എന്റെ അടുത്ത് വന്നു ചോദിച്ചു..


"എസ്കോട്ടെലിന്റെ നാനൂറ്റി ഇരുപതിന്റെ കൂപ്പണ്‍ ഉണ്ടോ?"


*****************************


വാല്‍ക്കഷ്ണം :


1 ) ആ ഏരിയയില്‍ എസ്കോട്ടെലിന്റെ ഔട്ട്‌ ലെറ്റ്‌ അതല്ലാതെ വേറെ ഉണ്ടായിരുന്നില്ല.


2 ) മുതലാളിയുടെ ഏതോ ഒരു ശല്യക്കാരന്‍ അകന്ന ബന്ധു അവിടെ വന്നു അന്വേഷിക്കാന്‍ ഇടയുണ്ടായിരുന്നു. അത് കൊണ്ടാണ് ആള്‍ അങ്ങനെ പറഞ്ഞത്. പുള്ളിക്കാരന്‍ പിന്നീട് വന്നപ്പോള്‍ പറഞ്ഞതാണ്‌ ഇക്കാര്യം.

5 comments:

  1. ഡ്രൈവിംഗ് സീറ്റില്‍ നിന്നും കോണ്‍സ്റ്റബിള്‍ ഇറങ്ങി.

    മെല്ലെ ഓഫീസിനെ ലക്ഷ്യമാക്കി നടന്നു വരുന്നു.

    കമ്മീഷണറിലെയും സി ബി ഐ ഡയറിക്കുറിപ്പിലെയും ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ എവിടെ നിന്നോ മുഴങ്ങുന്ന പോലെ...

    ടെണ്ടെണ്ടെ ടെ ടെ ടേം ടെണ്ടെണ്ടെ ടെ ടെ ടേം

    ReplyDelete
  2. നാനൂറ്റി ഇരുപതിന്റെ കൂപ്പണ്‍ ഒക്കെ സ്വന്തം കാശുമൊടക്കി വാങ്ങണ പോലീസുകാരും ഉണ്ടല്ലേ...:-) ക്ലൈമാക്സ്‌ നന്നായി,

    ReplyDelete
    Replies
    1. അങ്ങനെ ഒരു പോലീസുകാരനെ ഞാനും ആദ്യമായാണ് കാണുന്നത്.

      Delete
  3. ബെസ്റ്റ്!

    മുതലാളിയും കൊള്ളാം... തൊഴിലാളികളും കൊള്ളാം

    :)

    [തെന്നാലി രാമന്‍ പറഞ്ഞ സംശയം എനിയ്ക്കും തോന്നാതിരുന്നില്ല]

    ReplyDelete
    Replies
    1. :) അതാണ്‌ ഞങ്ങള്‍.. യഥാ രാജാ തഥാ പ്രജാ എന്ന് കേട്ടിട്ടില്ലേ

      അങ്ങനത്തെ ഒരു പോലീസുകാരനെ ഞാനും ആദ്യമായാണ് കാണുന്നത്. പിന്നെ അപ്പോള്‍ അതൊന്നും ഓര്‍മ്മയില്‍ വന്നില്ല. കഷ്ടി രണ്ടു ദിവസത്തോളം ചുമ്മാ ടെന്‍ഷന്‍ അടിച്ചല്ലോ എന്നായിരുന്നു. അന്ന് അനുഭവിച്ച ഒരു ആശ്വാസം ജീവിതത്തില്‍ പിന്നീടെപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്...

      Delete